മനസ്സിലൊരു ജിപ്സി.

എഴുത്തുകാരനും ബുദ്ധിജീവിയുമായ സുഹൃത്തിന്റെ ഒരു ഇ-മെയില്‍ സന്ദേശം ഈയ്യിടെ എനിക്ക്‌ കിട്ടിയിരുന്നു. സാന്ദര്‍ഭികമയി അതില്‍ അദ്ദേഹം ജിപ്സികളുടേ ജീവിതത്തെ പരാമര്‍ശിക്കുകയുണ്ടായി. ജിപ്സികള്‍ മനസ്സിലേയ്ക്ക് ഒരു ചിന്താവിഷയമായി കടന്നു വരാന്‍ അതു നിമിത്തമായി.

ജിപ്സികളെപറ്റി എനിക്ക് കാര്യമായി ഒന്നും അറിഞ്ഞുകൂടാ എന്നതാണ്‌ വാസ്തവം. പക്ഷെ അവ്യക്തമായ ഏതൊക്കെയോ സങ്കല്‍പ്പസാമ്രാജ്യങ്ങളില്‍ എപ്പോഴൊക്കെയോ എന്നെ മോഹിപ്പിക്കുകയും മാടിവിളിക്കുകയും ചെയ്ത ഒരു സ്വപ്നമാണ്‌ ജിപ്സിത്വം. എല്ലാ കെട്ടുപാടുകളില്‍ നിന്നും മുക്തമായി സര്‍വ്വതന്ത്ര സ്വതന്ത്ര്യത്തിന്റെ ലാഘവത്വം ആസ്വദിച്ചുകൊണ്ട് അപ്പൂപ്പന്‍താടി പോലെ അലയുന്നതിനെപ്പറ്റി വൃഥാ മനസ്സില്‍ കൊതിക്കാത്ത ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല.

ആദര്‍ശങ്ങളുടെയും ഇസങ്ങളുടെയും പരമ്പരാഗതശീലങ്ങളുടെയും വ്യവസ്ഥാപിതമായ ചട്ടങ്ങളുടെയും കൃത്രിമത്തങ്ങളുടേയും ചങ്ങലക്കെട്ടുകള്‍ ഭേദിച്ച് പ്രപഞ്ചത്തിലെ നാനാവിധ സൃഷ്ടിജാലങ്ങളില്‍പെട്ട വെറും ഒരാത്മാവ് എന്ന കേവലമായ അസ്തിത്വം മാത്രം ആസ്വദിച്ച് കഴിയുക......... ആ രീതിയില്‍ വീണ്ടും വനാന്തരങ്ങളുടെ ആദിമസ്വച്ഛതയെ പുണരാന്‍ വെമ്പല്‍ കൊണ്ട ഒരു നിമിഷമെങ്കിലും ഏതൊരു മനുഷ്യജീവിയുടേയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടാകും എന്നാണെന്റെ വിചാരം. അതെ, ജിപ്സിത്വത്തോടുള്ള ജൈവികമായ ഒരു ത്വര...

ആത്മാവിനെ ഉടുവസ്ത്രമണിയിക്കാത്തതും വെള്ളപൂശാത്തതുമായ ചിന്താലോകത്തെ നിഷ്ക്കളങ്കസ്ഥലിയില്‍ നിന്ന്, കാപട്യങ്ങളുടെയും മാത്സര്യങ്ങളുടേതുമായ ഇന്നിന്റെ പരുഷ യാഥാര്‍ത്ഥ്യങ്ങളുടെ ഭൂമികയിലേയ്ക്ക് എന്നെ സ്വയം പറിച്ചുനട്ട്‌ വെച്ചുകെട്ടലുകളുള്ള ആധുനിക മനുഷ്യന്റെ മുഖംമൂടിയണിഞ്ഞു ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിന്തകളാണ്‌ ഇനി പറയാനുള്ളത്..

മാനവരാശിക്ക് (!?) ജിപ്സികളില്‍ നിന്ന് ഉണ്ടായ സര്‍ഗ്ഗാത്മക സംഭാവനകളെക്കുറിച്ച് വല്ല പഠനവും നടന്നിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ സാഹിത്യരംഗത്തോ വൈജ്ഞാനികരംഗത്തോ കലാരംഗത്തോ ശാസ്ത്ര രംഗത്തോ ആ വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ത്തിക്കാണിക്കാവുന്ന വ്യക്തിത്വങ്ങള്‍ ഉണ്ടോ?

70- കളില്‍ സുഭദ്ര കുടുംബവ്യവസ്ഥിതിയെ നിരാകരിച്ച് ഇറങ്ങിത്തിരിച്ച യുവതലമുറയുടെ ജീവിതകഥ ഇന്ന് തിരിഞ്ഞുനോക്കി പരിശോധനാവിധേയമാക്കാവുന്നതാണ്‌. സാര്‍ത്രിന്റേയൂം കമ്യൂവിന്റെയും ‘എക്സിസ്റ്റന്‍ഷ്യലിസ'ത്തിന്റെ ലഹരിനിറഞ്ഞ അരാജകാശയങ്ങളില്‍ ആകൃഷ്ടരായി ഇറങ്ങിത്തിരിച്ച ഹിപ്പികള്‍ എന്നറിയപ്പെട്ട ആ യുവവിഭാഗം ഒരുതരത്തില്‍ ജിപ്സിത്വത്തെതന്നെയല്ലെ വരിച്ചത്‌? അവരുടെ ജീവിതം എങ്ങനെ ഒടുങ്ങിയെന്ന് അറിയാന്‍ ശ്രമിക്കുന്നത് കൌതുകകരമായ ചില സത്യങ്ങളെ അനാവരണം ചെയ്യാന്‍ ഉതകുമെന്നു തോന്നുന്നു.

കടല്‍തീരങ്ങളില്‍ നിന്ന് കടല്‍തീരങ്ങളിലേക്ക് അലഞ്ഞുതിരിഞ്ഞ ആ യുവാക്കളില്‍ ഭൂരിഭാഗവും ഫ്രീസെക്സും മയക്കുമരുന്നും വാദ്യോപകരണങ്ങളുമായി അരാജകജീവിതം നയിച്ചു. ഒടുവില്‍ ആരോഗ്യം തകര്‍ന്ന് മാരക ലൈംഗികരോഗങ്ങള്‍ക്കിരയായി പുഴുത്ത് മരിച്ചു എന്നാണ്‌ കേട്ടിട്ടുള്ളത്. ജിപ്സികളല്ലാത്തവര്‍ ജിപ്സിത്വം വരിച്ചാല്‍ വിജയിക്കില്ല എന്നല്ലേ അതിന്റെ പാഠം? അഥവാ, അതിനു പറ്റിയ ഒരു 'ഹാബിറ്റാറ്റ്" നിലവിലില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം ?

മലയാളിയായ ഒരു ജിപ്സിയെപറ്റി എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു.. നമ്മുടെ പ്രശസ്തനായ എസ്.കെ.പൊറ്റെകാട്. അരിഷ്ടിച്ചു കിട്ടുന്ന കാശ് സ്വരൂപിച്ചുവെച്ച് ഒരു യാത്രക്ക് തികയുമ്പോള്‍ വീടുവിട്ടിറങ്ങിയ ചരിത്രമാണദ്ദേഹത്തിന്റേത്.. ഉള്ള കാശുകൊണ്ട് ലോകത്തിന്റെ മുക്കുമൂലകളിലേക്ക് ജിജ്ഞാസുവായ കുഞ്ഞിന്റെ കുതൂഹലത്തോടേ അദ്ദേഹം ചെന്നെത്തി. ഒരു ജിപ്സിമനസ്സ് അദ്ദേഹത്തിലും സജീവമായിരുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഓരോ യാത്രക്ക് ശേഷവും അദ്ദേഹം കുടുംബസ്ഥന്റെ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് സ്വന്തം ലായത്തിലേക്ക് തിരിച്ചെത്തി.

ഏതാണ്ട്‌ ഒരു ജിപ്സി ജീവിതം വിജയകരമായി പൂര്‍ത്തിയാക്കി നമുക്കിടയിലൂടെ കടന്നുപോയ ഒരാളുണ്ട്‌. സാക്ഷാല്‍ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍. ആഴമേറിയ ജുബ്ബാകീശയില്‍നിന്ന് മിഠായിയും കല്‍ക്കണ്ടത്തുണ്ടുകളും ഉണങ്ങിയ മുന്തിരിയും വാരിയെടുത്ത്‌ വഴിയ വന്ന കുഞ്ഞുങ്ങള്‍ക്ക്‌ വെച്ചുനീട്ടിയും ഹൃദയത്തില്‍ സദാ നിറഞ്ഞുതൂവിയ അനുരാഗമധുരം അതിനു പാത്രമായവര്‍ക്ക് നിര്‍ലോഭം നല്‍കിയും ഒരവധൂതനെപ്പോലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ അദ്ദേഹം അലഞ്ഞു. പ്രകൃതിയെപറ്റിയും പച്ചമനുഷ്യന്റെ വികാരവിചാരങ്ങളെ പറ്റിയും വാചാലമായി സ്വന്തം കവിതകളിലൂടെ സംസാരിച്ചു. നിതാന്തയാത്രകള്‍ക്കൊടുവില്‍ ഗോപസ്ത്രീകളുടെ നിത്യകാമുകനും തന്റെ ഇഷ്ടദൈവവുമായ കൃഷ്ണസന്നിധിയില്‍, ഗുരുവായൂരിലെ ഒരു സൌജന്യസത്രത്തില്‍ അദ്ദേഹത്തിന്റെ ജിപ്സിജീവിതവുമൊടുങ്ങി.

അത്തരത്തില്‍ ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളുണ്ടെങ്കിലും, സാമൂഹികമായ ചട്ടക്കൂടിനകത്തേക്ക് പിറന്നു വീഴുകയും ആ ജീവിത സംബ്രദായം ഒരു പുതിയ തൊലിപോലെ ശരീരത്തോട് ചേരുകയും ചെയ്തവര്‍ക്ക് ജിപ്സി ജീവിതം ഒരു കാല്‍പ്പനിക സങ്കല്‍പ്പമായി മനസ്സിലിട്ടു നടക്കാന്‍ മാത്രമുള്ളതാണ്‌. അവര്‍ക്ക് ആ ജീവിതത്തിലേക്ക് കൂടുവിട്ട് കൂടുമാറല്‍ അസാദ്ധ്യം....

ഇനി ജിപ്സി ജീവിതത്തിന്റെ പ്രസക്തിയെപറ്റി ചിന്തിച്ചാലോ..! ജിപ്സികള്‍ മാത്രമുള്ള ഒരു ലോകത്തെപറ്റി സങ്കല്‍പ്പിച്ചുനോക്കുന്നത് രസാവഹമായിരിക്കും... എവിടെയും വേരുകളില്ലാതെ എല്ലാവരും അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുക...!! അതിനു ഭൂമി മതിയാകില്ല, ഏതന്‍തോട്ടം തന്നെ വേണ്ടിവന്നേക്കും...!!!!

എന്റെ മനസ്സിലെ വൈരുദ്ധ്യാത്മകമായ രണ്ടുതരം ചിന്തകളെപറ്റി ഞാനെഴുതി.. എന്റെ മനസ്സില്‍ ഒരു കാടന്‍ കുടിയിരിപ്പുണ്ട്; ഒരാധുനികനും. ഒരാളുറങ്ങുമ്പോള്‍ അപരന്‍ ഉണര്‍ന്നിരിക്കുന്നു.. ഇടയില്‍ ഇരുവരും ഒപ്പം ഉണരുകയും പരസ്പരം വഴക്കുകൂടുകയും എന്നെ അന്തമില്ലാത്ത ആശക്കുഴപ്പങ്ങളിലേക്ക് തള്ളിയിടുകയും ചെയ്യുന്നു.

ജിപ്സികളെപറ്റി, അവരുടെ ജീവിതത്തെ പറ്റി എനിക്ക് എന്തെങ്കിലുമൊക്കെ പറഞ്ഞു തരിക.

ആത്മാവിനേയും ചിന്തകളേയും അലയാന്‍ വിടുക.....
Continue Reading

സായൂജ്യം

വര്‍ഷപാതമായ്‌ ഞാന്‍
പെയ്തിറങ്ങാം .......

നിന്റെ

കണ്ണീരിന്റെ
ഉപ്പിലേക്ക്‌
ദുഃഖത്തിന്റെ
ചതുപ്പിലേക്ക്

ആശങ്കയുടെ
നിഴലുകളിലേക്ക്‌
ഭയത്തിന്റെ
നിലവറകളിലേക്ക്‌

നിരാസത്തിന്റെ

ശൂന്യതയിലേക്ക്‌
വിഷാദത്തിന്റെ
ദൈന്യതയിലേക്ക്‌

പരിഭവത്തിന്റെ

അമാവാസിയിലേക്ക്
പ്രതിരോധത്തിന്റെ
കവചങ്ങളിലേക്ക്‌

മൌനത്തിന്റെ

കയങ്ങളിലേക്ക്‌
സംയമനത്തിന്റെ
വിശുദ്ധിയിലേക്ക്‌

വ്രതങ്ങളുടെ

മുള്‍മുനയിലേക്ക്‌
ജാഗ്രതയുടെ
വാള്‍ത്തലയിലേക്ക്‌

ചിന്തകളുടെ

വെളിമുഖത്തേക്ക്‌
പ്രതീക്ഷകളുടെ
പ്രതലങ്ങളിലേക്ക്‌

ആശയുടെ

ആഴിയിലേക്ക്‌
വിശ്വാസങ്ങളുടെ
അദ്രിയിലേക്ക്‌

മമതയുടെ

മാധുര്യത്തിലേക്ക്‌
സൌഭാഗ്യത്തിന്റെ
ശോഭകളിലേക്ക്‌

നിലാവായ്‌ ഞാന്‍
വീണലിയാം ........

നിന്റെ

മോഹങ്ങളുടെ പൂവനിയിലേക്ക്                                                                                                        
ന്ദസ്മിതത്തിന്റെ
തിളക്കത്തിലേക്ക്‌

മൊഴികളുടെ

കുളിരിലേക്ക്‌
മിഴികളുടെ
ക്ഷണത്തിലേക്ക്‌

സൌന്ദര്യത്തിന്റെ

സമ്മോഹനയിലേക്ക്
സാമീപ്യത്തിന്റെ
ലഹരിയിലേക്ക്‌

തനുവിന്റെ

സ്നിഗ്ദ്ധതയിലേക്ക്‌
അനുഭൂതിയുടെ
പുഷ്പങ്ങളിലേക്ക്‌

ദാഹത്തിന്റെ

അഗ്നിയിലേക്ക്‌
രഹസ്യങ്ങളുടെ
മധുവനിയിലേക്ക്‌

സ്പര്‍ശത്തിന്റെ

കനിവിലേക്ക്‌
നിശ്വാസത്തിന്റെ
ഊഷ്മളതയിലേക്ക്‌

ലാസ്യത്തിന്റെ
പൂമെത്തയിലേക്ക്‌
ഹര്‍ഷത്തിന്റെ

പൂഞ്ചിറകിലേക്ക്‌

കിനാവുകളുടെ
വര്‍ണ്ണരാജിയിലേക്ക്‌
വികാരങ്ങളുടെ
ടാകത്തിലേക്ക്‌

അഴകിന്റെ

പൊരുളുകളിലേക്ക്‌
ആവേശത്തിന്റെ
അലമാലകളിലേക്ക്‌

ആനന്ദത്തിന്റെ

ഉല്‍സവങ്ങളിലേക്ക്‌
അഭിനിവേശത്തിന്റെ
ഉന്മാദത്തിലേക്ക്‌

നിര്‍വൃതിയുടെ

മധുകണങ്ങളിലേക്ക്‌
സംതൃപ്തിയുടെ

പുലരികളിലേക്ക്‌.....
Continue Reading

ആശംസകള്‍....



സമത്വസുന്ദരമായ
ഭൂതകാലത്തിന്റെ
സ്മരണകളുമായെത്തുന്ന
തിരുവോണവും
പുണ്യംപുലരുന്ന
വ്രതകാലവും
സംഗമിക്കുന്ന വേളയില്‍
എല്ലാ സുമനസ്സുകള്‍ക്കും
ഹൃദയംഗമമായ ആശംസകള്‍....

-----------------------
Continue Reading

ഭ്രൂണവിലാപം


വളരെ സുഖകരമാണീ അവസ്ഥ.
ഏറെ ഊഷ്മളം, അതീവ ഹൃദ്യം .
എന്റെ കൈവിരലുകള്‍, കാല്‍പ്പാദങ്ങള്‍
രൂപംകൊണ്ടുതുടങ്ങിയിരിക്കുന്നു.....

അമ്മയുടെ മാര്‍ത്തടത്തിന്റെ മസൃണതയും
അച്ഛന്റെ ദൃഡപേശികളരുളുന്ന സുരക്ഷയും
എന്നെ കാത്തിരിക്കുന്ന അനുഗ്രഹങ്ങളാണ്‌..
പ്രതീക്ഷാനിര്‍ഭരമാണെന്റെ ഹൃദയം...

പുറത്ത്‌ കളിയും ചിരിയും.
അതെന്റെ ചേച്ചിയുടേതാകാം,
കൊച്ചുചേട്ടന്റേതാകാം.
അവര്‍ എന്റെ ശബ്ദത്തിനു കാതോര്‍ത്ത്‌
ചെവി വട്ടംപിടിക്കുന്നതറിയുന്നു...

കളിപ്പാട്ടങ്ങളുടെ സമൃദ്ധിയും
കിളികളുടെ കളകൂജനങ്ങളും
കുളിരോലുന്ന നിലാസ്പര്‍ശവും
വിളംബംവിനാ ഞാനറിയുകയായി....

ഓ..... എന്റെ സ്വച്ഛതയിലേക്ക്‌
എന്തോ കടന്നുകയറുന്നുവല്ലോ.....!
ലോഹനിര്‍മ്മിതമായ ഉപകരണങ്ങള്‍......!
വേദന..... ദുസ്സഹമായ വേദന......

എന്തോ കുഴപ്പമുണ്ട്‌......

ഇനിയും തെളിഞ്ഞിട്ടില്ലാത്ത എന്റെ കണ്ണുകള്‍
കുത്തിപ്പൊട്ടിക്കുകയാണ്‌....
എന്റെ നെഞ്ചിലേക്ക്‌ കത്തി തുളയുന്നു...

അരുതമ്മേ...എനിക്ക്‌ പിറക്കണം.
എനിക്ക്‌ നിങ്ങളുടെ മകനാകണം.....

മരവിപ്പ്‌ പടരുന്നു.....അന്ധകാരവും.
ഇല്ല.... എനിക്കിനി ജീവിതമില്ല.
എല്ലാം തകര്‍ന്നു.....
ഞാന്‍ ഇരുളിലേക്ക്‌ മടങ്ങുകയാണ്‌.......

Continue Reading

വെള്ളാമ്പല്‍പ്പൂ.

ആമ്പല്‍ക്കുളത്തിലന്നാദ്യമായ്‌ കൂമ്പിയ
വെള്ളാമ്പല്‍മൊട്ടിനു നാണം.
ജലസസ്യജാലത്തിന്‍ ശ്യാമാവരണത്തി-
ലവള്‍ തന്റെ നാണം മറച്ചൂ...........

നിനവിലും കനവിലും പ്രിയനാം ശശിയുടെ
പൊന്‍മുഖം കാണാനുഴറീ
ചുടുനെടുവീര്‍പ്പുകളേറെപ്പൊഴിച്ചുകൊ-
ണ്ടവള്‍ നിന്നു നിര്‍ന്നിദ്രയായീ..............

താരകള്‍ തിങ്ങിയ രാവുകളെത്രയോ
അവള്‍ തന്റെ നാഥനെ കാത്തു
താരകളവളുടെ രാഗംകൊതിച്ചുകൊ-
ണ്ടേറേക്കടാക്ഷം പൊഴിച്ചൂ............

നീരദകന്യകളംബരം വിട്ടൊരു
രാവിലവന്‍ വന്നുചേര്‍ന്നൂ.
കാമുകദര്‍ശനഹര്‍ഷത്തിലവളുടെ
തൂമുഖം വ്രീളയാല്‍ ചോന്നൂ........

രാവിന്റെ യാമത്തില്‍ കാന്തന്റെമാറിലെ
ചൂടില്‍ മയങ്ങാന്‍ കൊതിക്കെ
സാന്ദ്രനിലാവാം കൈകളാല്‍ മുഴുതിങ്ക-
ളവളെ പരിരംഭണത്തിലൊതുക്കീ...........

കതിര്‍കൈകള്‍ നീട്ടി പ്രസൂനത്തെയന്നവന്‍
ആപാദചൂഡം തഴുകീ
ജന്‍മസാഫല്യത്തിന്‍ നിമിഷത്തിലവളന്നു
നിര്‍വൃതിപ്പൊന്‍കതിര്‍ ചൂടീ.......

ഉന്‍മാദഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
നിമിഷശതങ്ങളിലൂടെ
പുളകംപുതച്ചുകൊണ്ടവള്‍ മതിലേഖതന്‍
മാറില്‍ തളര്‍ന്നു മയങ്ങീ.......

പുലരിതന്‍ വെട്ടത്തില്‍ കണ്‍തുറന്നീടവെ
അവനടുത്തില്ലെന്നറിഞ്ഞൂ
വേപഥുപൂണ്ടവള്‍ നാഥനെയോര്‍ത്തുകൊ-
ണ്ടേറേ മിഴിനീര്‍ പൊഴിച്ചൂ..............

ഇനിയും വരില്ലയെന്നറിയാതെയേറെനാള്‍
കാതോര്‍ത്തുകണ്‍പാര്‍ത്തു നിന്നൂ
ഒടുവിലാപ്പൊയ്കതന്‍ അന്തരാളത്തിലേ-
ക്കുയിര്‍വെടിഞ്ഞവള്‍ പോയ് മറഞ്ഞൂ.....

കാര്‍മേഘപാളിതന്‍ കാരാഗൃഹം തകര്‍-
ത്തൊരുനാള്‍ ശശിലേഖ വന്നൂ
മല്‍സഖിതന്നുടെ വിധിയില്‍ സന്തപ്തനായ്‌
ഖിന്നനായ്‌ മൌനം കരഞ്ഞൂ........

Continue Reading

അകത്തേക്കൊഴുകുന്ന കണ്ണീര്‍ ......













അനിയന്റെ സ്ഥാനത്ത്‌
അവരോധിതനായവന്‍
അരങ്ങൊഴിഞ്ഞു.........

** ** ** **

നിന്റെ അസംഖ്യം സുഹൃത്തുക്കളുടെ മുന്നില്‍ എന്നെ നിര്‍ ത്തി
'ഇതെന്റെ ഫസ്റ്റ് കസിനാണെ'ന്ന് നീയിനി പറയില്ല...
സ്കൂള്‍ കാലഘട്ടത്തെ അനുസ്മരിച്ച്
"നിങ്ങളെ സ്റ്റേജില്‍കണ്ടപ്പോള്‍ഞാന്‍ കോരിത്തരിച്ചു" എന്നു മൊഴിഞ്ഞ്‌
എന്റെ ആത്മാഭിമാനത്തില്‍ പീലികൊണ്ടുഴിയില്ല...........

ഭൂതകാലത്തെ ഓര്‍മ്മപ്പെടുത്തി
നൂറ്റിയൊന്നാം തവണയും
പഴങ്കഥകള്‍ പറയിക്കില്ല.
കഥകേട്ടു വിസ്മയക്കണ്ണുമായ്‌
നീയിനിയും എന്നെനോക്കിയിരിക്കില്ല.........

നഗരത്തിലെ അനാഥത്വത്തില്‍
നിന്റെ അര്‍ദ്ധശയ്യ ഇനിയുമെനിക്ക്‌
അഭയസ്ഥാനമാവില്ല.......

ഫ്ളാറ്റില്‍ നിന്റെ സംഘാടനത്തില്‍
'മെഹ്ഫിലു'കളുണരുന്നതില്‍
പാടാന്‍ ഇനിയെന്നെ പ്രേരിപ്പിക്കില്ല.
എന്റെ പടുപാട്ടിനു തലയിളക്കി
ഇനി നീ പ്രോല്‍സാഹിപ്പിക്കില്ല.........

താളവാദ്യത്തില്‍ സംഗീതമുണര്‍ത്താന്‍
നിന്റെ വിരലുകളിനി ചലിക്കുകയില്ലാ..
നീയുള്ളിടത്തുനിന്നെല്ലാം ഉയര്‍ന്നു കേള്‍ക്കുമായിരുന്ന
മൂളിപ്പാട്ടുകളും ഇനിയില്ല......

സുഹൃദ്സദസ്സുകളില്‍
നിറഞ്ഞുനില്‍ക്കുന്ന വെളിച്ചമായ്
നിന്നെയിനികാണില്ല...
സ്വന്തവും പരകീയവുമായ
തമാശക്കഥകളുടെ കെട്ടഴിച്ച്
പൊട്ടിച്ചിരികളുണര്‍ത്താന്‍ ഇനി നീയില്ല....

എന്റെ ഏകാന്തതയുടെ കനംകുറക്കാന്‍
പ്രസാദമധുരമായ വാക്കുകളുമായ്‌
സുദീര്‍ഘമായ ഫോണ്‍കാളുകള്‍
ഇനി എന്നെത്തേടിയെത്തില്ല....

എന്റെ ആജ്ഞകള്‍ ശിരസാവഹിക്കാന്‍
എന്റെ കുഞ്ഞനിയനായ്
നീയിനി നിന്നുതരില്ല.........

** ** ** **

നിന്റെ ഘടികാരം നിലച്ചിരിക്കുന്നു.......

'ശജറത്തുല്‍ മുന്‍ തഹ'യില്‍ നിന്ന്
ആരുടെ നാമം വഹിക്കുന്ന ഇലയ്ക്കാണ്‌
പൊഴിയാന്‍ അടുത്ത ഊഴം എന്നാര്‍ക്കറിയാം ....

"അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണ്‌
അനന്തമായ സമയമുള്ളത്"
അതിന്റെ താഴും താക്കോലും
അവന്റെ കയ്യില്‍ തന്നെ.....

എന്റെ ഹൃദയം പ്രാര്‍ഥനാ നിര്‍ഭരമാകുന്നു..

നിന്റെ പാപവിമോചനത്തിന്‌..
നിന്റെ സുദീര്‍ഘനിദ്രാസൌഖ്യത്തിന്‌.,
നിന്റെ പരലോകമോക്ഷത്തിന്‌....
നാകലോകത്തെ നമ്മുടെ പുനഃസമാഗമത്തിന്‌............

യാ...ഇലാഹീ.......

---------------------------

(അകാലത്തില്‍ പൊലിഞ്ഞുപോയ ആത്മസുഹൃത്ത്...അനുജന്‍.. ഒല്ലാശ്ശേരി റസ്സാക്കിന്റെ ഓര്‍മ്മയില്‍ ..
റസ്സാഖ് 12-01-07-നു അബൂദാബിയില്‍ വെച്ച് അന്തരിച്ചു. 13-നു നാട്ടില്‍ ഖബറടക്കം നടന്നു.)
ചുറ്റും സൌഹൃദത്തിന്റെ കാന്തി പരത്തിക്കൊണ്ട്‌ നിലാത്തിരിപോലെ പ്രകാശിച്ച്‌ പൊടുന്നനെ അണഞ്ഞുപോയ സ്നേഹസാന്നിദ്ധ്യം .........
നഷ്ടബോധത്തിന്റെ വിങ്ങലുകളാല്‍ വീര്‍പ്പുമുട്ടിക്കുന്ന ഒരോര്‍മ്മ...........

റസ്സാക്കിന്റെ ഛായാചിത്രം ഒരുക്കിയത്‌:
പി. എ. യൂസഫ്‌, കൊച്ചനൂര്‍ (യൂസഫ്‌പ എന്ന ബ്ലോഗര്‍)

Continue Reading

ഏകാകിയുടെ രാവ്‌




മനസ്സിന്റെ ആഴങ്ങളില്‍
സ്നേഹത്തിന്റെ തീര്‍ത്ഥങ്ങളില്‍
മനസ്വിനിയുടെ മുഖം
തെളിയുന്നു.............

കിനാവുകളുറങ്ങുന്ന കണ്ണുകളും
വികാരങ്ങളുറങ്ങുന്ന ചൊടികളും
മോഹാവേശത്തിന്റെ അലകള്‍
ഉണര്‍ത്തുന്നു.......

തെന്നലേല്‍ക്കുന്ന ദലങ്ങള്‍
ഉതിര്‍ക്കുന്ന മര്‍മ്മരങ്ങളില്‍
പ്രേമഗീതത്തിന്റെ ഈണം
മുഴങ്ങുന്നു.......

കുളിരിനു കരിമ്പടം തേടവേ
മാരിസംഗീതത്തിലെങ്ങോ
സീല്‍ക്കാര ശ്രുതികള്‍
നിറയുന്നു................

ഇണപിരിഞ്ഞ പക്ഷിയുടെ
തളര്‍ന്ന ചിറകടികളായെന്റെ
വിരഹത്തിന്‍ ദൈന്യം
പിടയ്ക്കുന്നു.............
Continue Reading